ഗുരുവായൂർ: ചൂൽപ്പുറത്ത് ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു ബൈക്ക് യാത്രികന് പരിക്ക്.
പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിന്റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ബൈക്ക് യാത്രികനായ പുത്തമ്പല്ലി വാഴപ്പിള്ളി ശരത്തിനാണ് പരിക്കേറ്റത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായ ഗിരിജയും വിജയലക്ഷ്മിയും ജോലിക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം കമ്പനിപ്പടി റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രവും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വട്ടം തിരിഞ്ഞ മണ്ണുമാന്തി യന്ത്രത്തിന്റെ പുറകിലെ കൈ ഗിരിജയെ തട്ടി തെറിപ്പിക്കുകയായിരുന്നു.
ഗിരിജ സമീപത്തെ മതിലിലിനും മണ്ണുമാന്തി യന്ത്രത്തിന്റെ കൈക്കും ഇടയിൽ കുടുങ്ങി. മണ്ണുമാന്തിയന്ത്രത്തിന്റെ മുൻവശത്തെ കൈതട്ടി ശരത് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ഇരുവരെയും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിജയുടെ ജീവൻ രക്ഷിക്കാനായില്ല.
ഭയന്ന് പിൻമാറിയ വിജയലക്ഷ്മി കാനയിലേക്ക് വീണതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നംകുളത്തെ ചുമട്ടുതൊഴിലാളിയായ ശരത് ജോലിക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിന്റെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ റോഡിലൂടെ ഒഴുകി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചുവിട്ട് റോഡ് കഴുകി വൃത്തിയാക്കി.
ഇതേ തുടർന്ന് ചാവക്കാട് കുന്നംകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പണിക്കവീട്ടിൽ ഗഫൂറിന്റെ മതിലും തകർന്നു.
ഗിരിജയുടെ സംസ്കാരം നടത്തി. മക്കൾ: രാഗി, രമ്യ.